Saturday, April 27, 2013

Tagged Under:

മായാത്ത മഷിപ്പാടുകള്‍

By: mind waverings On: 12:03 PM
  • Share Post
  • ഇന്ന് ദുഃഖവെള്ളി;ദൈവപുത്രനെ കുരിശിലേറ്റിയതിന്‍റെ ഓർമ്മപുതുക്കൽ ദിനം .ശോഭ,അന്നവധി ദിനത്തിന്‍റെ ആലസ്യത്തിലായിരുന്നു.കുട്ടികൾക്ക്വെക്കേഷൻ,സുധിയ്ക്ക് അന്ന് അവധിദിനവും.ഒന്നുറങ്ങി അന്നുവരെയുള്ള ക്ഷീണങ്ങളെ കുരിശേറ്റണമെന്നായിരുന്നു അവളുടെ ആഗ്രഹം,ഒരിക്കലും സാധിക്കില്ലെന്ന് അറിയാമെങ്കിലും.

    സുധിയും കുട്ടികളും സുധിയുടെ പെങ്ങളുടെ വീട്ടിലേയ്ക്ക് പോകാൻ വിളിച്ചപ്പോൾ ക്ഷീണത്തിന്‍റെ പേരിൽ ഒഴിഞ്ഞു മാറിയതും മറ്റൊന്നും കൊണ്ടല്ല.തന്നെ തനിച്ചാക്കി പോകാൻ സുധിക്ക് വിഷമമുണ്ടായിരുന്നെങ്കിലും താൻ തന്നെ അവരെ ധൈര്യം നല്കി 
    യാത്രയാക്കുകയായിരുന്നു. 

    ഒറ്റയ്ക്കായപ്പോൾ ഉറക്കം പിണങ്ങിയകന്നു.തന്‍റെ ചിന്തകളെ ഏത് വിധം കുരിശേറ്റാമെന്ന് ചിന്തിക്കും തോറും അത് സുനാമി തിരമാലകളെ പോലെ അവളെ വരിഞ്ഞുമുറുക്കി അതിലവളെ മുക്കിത്താഴ്ത്തി.

    താനെന്താ ഇങ്ങനെയായിപ്പോയത്,അവളോർത്തു.സുധിയുടെയുംഅവളുടെയും ജീവിതത്തിൽ ഒരിക്കലും അപശ്രുതി ഉയർന്നിട്ടില്ല.അവർ കളി പറയുന്നപോലെ വയസ്സേറും തോറും പ്രണയതീവ്രത വർദ്ധിക്കുന്ന പോലെ.


    ഇന്നലെ മുതലാണ്‌ അവൾ ചിന്താവിഷ്ടയായത്‌ അപ്രതീക്ഷിതമായ ആ ഫോണ്‍കോൾ വന്നത് മുതൽ.അവൻ;അവനായിരുന്നു മറുതലയ്ക്കൽ.അവളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ളയാൾ.അവനവൾക്ക് ആരായിരുന്നു .പ്രണയി? കൂട്ടുകാരൻ? മന:സാക്ഷി? - ഇതെല്ലാമായിരുന്നു അവൻ.


    ചെറുപ്രായത്തിലെ അച്ഛനും അമ്മയും മരിച്ചു പോയ അവൾ വളർന്നത്‌ അനാഥാലയത്തിലെകരുണാനിധികളായ അമ്മമാരുടെ തണലിൽ.പഠിക്കാൻ മിടുക്കിയായതുകൊണ്ട് പ്ലസ് ടൂ കഴിഞ്ഞപ്പോഴേയ്ക്കും എന്‍ട്രന്‍സ് എഴുതി എഞ്ചിനീയറിംഗ് അഡ്മിഷനും തരമായി.
    കോളേജിൽ അനാഥ എന്നുള്ള ലേബൽ ചിലരിൽ പുച്ഛവും മറ്റുചിലരിൽ സഹതാപവുമേറ്റിയപ്പോൾ ,അവൾ മനസ്സാ കൊതിച്ചത് പരിഗണനകളില്ലാത്ത ഒരു സൗഹൃദത്തിനായിരുന്നു.ആ തിരച്ചിൽ അവസാനിച്ചത്‌ മിഥുനിലും.

    മിഥുൻ അവളുടെ സഹപാടിയോ സീനിയറോ ആയിരുന്നില്ല,അവൾ യാത്ര ചെയ്തിരുന്ന ബസ്സിലെ സഹയാത്രികരിൽ ഒരാള്‍ .ഒരേ സ്റ്റോപ്പിൽ നിന്നാണ് അവർ ബസ്സ്‌ കയറുക.അവൻ മറ്റൊരുകോളേജിലെ ഡിഗ്രി വിദ്യാർഥിയും.

    ഒരിക്കൽ ബസ്സിൽ കയറുമ്പോൾ വഴുതി വീഴാൻ തുടങ്ങിയ അവളെ താങ്ങിയത് അവനായിരുന്നു.അന്ന് മുതൽ അവളുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലുമെല്ലാം താങ്ങായി അവനുണ്ടായിരുന്നു ഒപ്പം..

    പ്രണയം എന്ന വാക്ക് അവരുടെ ബന്ധത്തിൽ ഉപയോഗിക്കപ്പെട്ടാൽ അതാ ബന്ധത്തിന് കളങ്കമേല്‍പ്പിക്കും എന്ന് തോന്നിയിരുന്നു അവർക്ക്.

    അവർ പ്രണയിച്ചില്ലെന്നല്ല, പ്രണയിച്ചു പരസ്പരം.ഒരാൾക്ക്‌ മറ്റൊരാളെ പ്രണയിക്കാവുന്നതിലും ഏറെ;പക്ഷെ ആ ബന്ധത്തിന്റെ അടിസ്ഥാന വികാരം പ്രണയമായിരുന്നോ ?

    മിഥുൻ അവൾക്കു കണ്ണനായിരുന്നു,അവൻ അവൾക്കു ചിന്നുവും.വർഷങ്ങൾ തെന്നി മാറുന്നത് അവർ അറിയുന്നുണ്ടായിരുന്നില്ല.രണ്ടുപേരുംഉന്നത നിലയില്‍ പരീക്ഷകൾ പാസായി.അവനു വിദേശത്ത് ജോലി ശരിയായി.അവിടെയ്ക്ക് പറക്കുന്നതിന് മുൻപ് അവനവളോട് പറഞ്ഞതിത്ര മാത്രം."നിന്റെ നല്ല ജീവിതം മാത്രമേ ഞാൻ എപ്പോഴും ആശിച്ചിട്ടുള്ളൂ.ഒരു നല്ല വിവാഹബന്ധത്തിന് നീ തയ്യാറായി,കുടുംബജീവിതം നയിക്കുന്നത് കാണുന്നതാണ് എനിക്ക് ഏറ്റവും സന്തോഷമേകുക"

    തന്‍റെ കണ്ണൻ അന്യദേശത്തേയ്ക്ക് യാത്രയായത്തോടെ അവൾ താങ്ങ് നഷ്ടപ്പെട്ടവളായി
    ആ സമയത്താണ് സുധിയുടെ വിവാഹാലോചന അവൾക്കുമുന്നിൽ എത്തിയത്.അനാഥയായ ഒരു കുട്ടിയെ വിവാഹം ചെയ്യണമെന്നുള്ള അദ്ദേഹത്തിന്‍റെ തിരച്ചിൽ അവസാനിച്ചത്‌ ശോഭയിലായിരുന്നു.

    ശോഭയ്ക്കും എതിർപ്പൊന്നും തോന്നിയില്ല കാരണം അവളുടെ കണ്ണൻ അവളോട്‌ പറഞ്ഞ ഒരു കാര്യവും അവൾക്കു നിഷേധിക്കാൻ ആവില്ല ,അവളുടെ കണ്ണനോളം അവളെ മനസ്സിലാക്കാൻ മറ്റാർക്കാണ് കഴിയുക.

    വിവാഹത്തിന് മിഥുന് എത്തിച്ചേരാൻ കഴിഞ്ഞില്ലെങ്കിലും അവന്‍റെ വക ആശംസാകാർഡുകളും പൂച്ചെണ്ടുകളും കൃത്യസമയത്ത് എത്തിച്ചേർന്നു.


    സുധി സ്നേഹവാനായിരുന്നു.പക്ഷെ ഉപബോധമനസ്സ് സ്വയമറിയാതെ സുധിയെ കണ്ണനോട് ഉപമിച്ചിരുന്നു ,മനസ്സില്‍ തെറ്റെന്നു പൂര്‍ണ്ണ ബോധ്യത്തോട് കൂടി തന്നെ.
    സുധിയോടോരിക്കലും കണ്ണനെ കുറിച്ച് പറഞ്ഞിരുന്നില്ല .മനപ്പൂര്‍വ്വം തന്നെ ,കാരണം ഇതൊരു പുരുഷനും സ്വന്തം ഭാര്യയുടെ ബന്ധം,അതെത്ര അകളങ്കിതമെങ്കിലും സ്വീകരിക്കില്ല എന്നവൾക്ക് അറിയാമായിരുന്നു.

    ഇന്നലെ ഉച്ചനേരം,ഫോണ്‍ മുഴങ്ങിയപ്പോൾ അവൾ ഒട്ടും വിചാരിച്ചില്ല അതവളുടെ കണ്ണനായിരിക്കുമെന്ന്.ഫോണെടുത്ത അവൾ ഒരു വേള കണ്ണന്‍റെ സ്വന്തം ചിന്നുവായി.എത്രത്തോളം അവനെ മിസ്സ്‌ ചെയ്യുന്നു എന്നവൾക്ക് മനസ്സിലായത്‌ അപ്പോഴാണ്‌.താനവനെ പ്രണയിച്ചിരുന്നോ ?ഒന്നാകാൻ ആഗ്രഹിച്ചിരുന്നോ.ഉപബോധമനസസിലെങ്കിലും ?

    പെട്ടെന്ന് തന്നെ മനസ്സവളെ വിലക്കി "നീ സുധിയുടെ പെണ്ണല്ലേ ,പിന്നെന്തിനാ ഇപ്പോൾ ഇങ്ങനെയൊരു ചിന്ത ?


    പക്ഷെ ചിന്തകൾ .പിന്നെയും പിന്നെയും അവളെ വരിഞ്ഞു മുറുക്കിക്കൊണ്ട് തന്നെയിരുന്നു....ഒരിക്കലും ...ഒരുനാളും അവൾക്കു മോചനം ലഭിക്കാൻ ഇടയില്ലാത്ത ചിന്തകൾ ..!

    0 comments:

    Post a Comment