Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

Monday, September 21, 2015

യാത്ര

By: mind waverings On: 10:54 PM
  • Share Post
  • എല്ലാ യാത്രകളുടെയും തുടക്കം ആകാംക്ഷയോടെ ആയിരിക്കും.മടക്കം എന്തോ നഷ്ടപ്പെട്ടെന്ന പോലെയും.
    എത്ര നാൾ കൂടി ആഗ്രഹിച്ച ട്രിപ്പ്‌ ആയിരുന്നു ഇത്.തമ്പാനൂര് നിന്ന് ട്രെയിൻ കയറുമ്പോൾ മനസ്സ് സന്തോഷത്താൽ തുടി കൊട്ടുകയായിരുന്നു.അഞ്ജലി ഷൊർന്നൂരിൽ കാത്ത് നില്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്.അവളുമൊത്ത് അമ്മയെ കാണാൻ പോകണം.അനുഗ്രഹം വാങ്ങണം എന്നിട്ട് വേണം ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ.
    രണ്ടാളും അനാഥരായത് കൊണ്ട് കെട്ട് പാടുകൾ മറ്റൊന്നുമില്ലല്ലോ.എന്നാലും അമ്മയുടെ കുഴിമാടത്തിൽ പോയ്‌ അനുഗ്രഹം വാങ്ങിയാലെ സമാധാനം കിട്ടൂ.
    ട്രെയിൻ തമ്പാനൂര് നിന്ന് പുറപ്പെട്ടപ്പോൾ ഋഷി ഉറങ്ങി പോയി.ഇടയ്ക്കെപ്പോഴോ ഉണർന്നപ്പോൾ എതിർ സീറ്റിൽ ഒരു ചെറിയ പെണ്‍കുട്ടി,കഷ്ടിച്ച് ഒന്പത് വയസ്സ് വരും.ഈ കുട്ടി ഒറ്റയ്ക്കാണോ യാത്രയിൽ.അവൻ അതിശയിച്ചു.
    രാത്രി സമയമായത് കൊണ്ട് പുറത്തെ വണ്ടി അനക്കത്തിനൊപ്പം അവളുടെ മുഖത്ത് മിന്നി മറയുന്ന നിഴലുകൾ നോക്കി ഇരിക്കാൻ കൌതുകം തോന്നി.
    ആകാംക്ഷ സഹിക്കാൻ വയ്യാതെ അവളോട് സംസാരിക്കാൻ ഋഷി തീരുമാനിച്ചു.
    "മോൾ ഒറ്റയ്ക്കാണോ"
    അവൾ അവനു നേരെ മുഖം തിരിച്ചു.നിറഞ്ഞൊഴുകിയ രണ്ട് കണ്ണുകൾ ആണ് അവന് കിട്ടിയ മറുപടി.
    പിന്നൊന്നും ചോദിക്കാനവന് തോന്നിയില്ല.
    അവൻ പിന്നെയും ഉറക്കത്തിലേയ്ക്ക് ഊളിയിട്ടു.
    ഇടയ്ക്കെന്തോ ഒച്ച കേട്ടാണ് അവൻ ഉണർന്നത്.നോക്കുമ്പോൾ ആ കുട്ടി വാതിലിനു നേരെ നടക്കുന്നതും അവിടെ നിന്ന് അപ്രത്യക്ഷമാകുന്നതുമാണ് അവൻ കണ്ടത്.കുട്ടി പുറത്തേയ്ക്ക് ചാടിയതായി അവനു മനസ്സിലായി.
    അവൻ പെട്ടെന്ന് അപായ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി.ആരൊക്കെയോ ഓടി വന്നു.കിതപ്പിനിടയിൽ അവൻ എങ്ങനെയൊക്കെയോ കാര്യം പറഞൊപ്പിച്ചു.
    ടീ ടീ യാണ് അവനോട് വിവരം പറഞ്ഞത്.അത് കേട്ടവൻ നടുങ്ങിപ്പോയി.
    ആദ്യമായി ആ ട്രെയിനിൽ ,സെപ്റ്റംബർ അഞ്ചിന് ആ വഴിക്ക് പോകുന്ന പലർക്കും ഉണ്ടായ അനുഭവമായിരുന്നു അത്.പന്ത്രണ്ടു വർഷം മുന്പ് അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചൊരു കൊച്ചു പെണ്‍കുട്ടിയുടെ ഓർമ്മദിവസംആയിരുന്നന്ന്!!

    Friday, February 20, 2015

    എന്റെ റാബിയാ....നീ എവിടെ

    By: mind waverings On: 8:33 PM
  • Share Post
  • റാബിയയെ കുറിച്ചെഴുതാൻ ആഗ്രഹിച്ചിട്ടു കുറച്ചു നാൾ ആയി.ദുബായിൽ ആദ്യമായി ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ നാലാം ക്ലാസ്സിൽ ചേർന്നപ്പോൾ സ്നാക് ടൈമിൽ പോഫാക്കി തന്നവൾ റാബിയ.പിന്നെ സ്കൂൾ ബസ്സിലും ഞങ്ങൾ ഒന്നിച്ചായി.അല്ഗിസൈസ് ഷേക്ക്‌ റാഷിദ് ബിൽഡിങ്ങിൽ ബ്ലോക്ക് പതിനഞ്ചിൽ ഞാനും പതിനൊന്നിൽ റാബിയയും.ആദ്യമെത്തുന്ന ബ്ലോക്ക് പതിനഞ്ചിൽ എനിക്കൊപ്പം ബസ്സിറങ്ങി പതിനോന്നിലെയ്ക്ക് നടന്നു പോകുന്ന റാബിയ ഇന്നും സ്വപ്നത്തിൽ വരാറുണ്ട് .ഞങ്ങൾ ഒരേ ക്ലാസ്സിൽ ആയിരുന്നെങ്കിലും എന്നെക്കാൾ മൂന്നോ നാലോ വയസ്സ് റാബിയക്ക് മൂപ്പുണ്ടായിരുന്നു.എന്നെ ഒരു കുഞ്ഞനുജത്തിയെ എന്നാ വണ്ണം കരുതലുണ്ടായിരുന്നു കാരണം ക്ലാസ്സിലെ ഏറ്റവും ചെറിയ കുട്ടി അന്ന് ഞാനായിരുന്നു.

    റാബിയ സുന്ദരിയായിരുന്നു .അധികം വെളുത്തിട്ടൊന്നുമല്ല.അവളുടെ മുടി ആയിരുന്നു അവളുടെ അഴക്‌ .റാബിയയുടെ മുടി വിഗ് ആണ് എന്ന് ഞങ്ങൾ ഒക്കെ പറയുമായിരുന്നു അത്ര സോഫ്റ്റ്‌ ആയിരുന്നു അത്.സ്കൂളിലെ കലാകായിക മത്സരങ്ങളിലും പഠനത്തിലും ഒന്നുപോലെ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു അവൾ.

    അവൾടെ കുടുംബം;ഉപ്പ ഒരു ആർട്ടിസ്റ്റ് ആയിരുന്നു നാട്ടില ഏതോ കേസിൽ അറിയാതെ അകപ്പെട്ടത് കൊണ്ട് തിരികെ ലീവിന് പോലും നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയില്ലായിരുന്നു അദേഹത്തിന്.കുടുംബത്തിനെയുംഅത് കൊണ്ട് അവിടെയ്ക്ക് കൂട്ടി.ദുബായിൽ വനന്തിൽ പിന്നെ റാബിയ നാട് കണ്ടിട്ടില്ല .റാബിയയുടെ ഉമ്മ അതിസുന്ദരി ആയിരുന്നു പക്ഷെ മാനസികമായി അസുഖമുണ്ടായിരുന്നു.

    നോർമൽ ആയിരിക്കുമ്പോൾ അത്രയും സ്നേഹമുള്ള മറ്റൊരു സ്ത്രീയെ ഞാൻ കണ്ടിട്ടേ ഇല്ലാ എന്ന് പറഞ്ഞാലതിൽ അതിശയോക്തി ഇല്ല .റാബിയയ്ക്ക് അവളെക്കാൾ ഒരു വയസ്സിനു മൂത്ത ഒരു ചേട്ടനുണ്ട് .പിന്നെ ഒരു കുഞ്ഞനുജത്തി അവൾക്കെത്രയോ വയസ്സിനിളയത്.

    ഉമ്മയുടെ വയ്യായ്ക കാരണം മിക്കപ്പോഴും വീടിന്റെയും അനിയത്തിയുടെയും ചുമതല അവൾക്കായിരുന്നു.അതൊക്കെ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ അവൾ ചെയ്തു തീർത്തു അവളുടെ അതെ പ്രായക്കാർ കളിച്ചു നടക്കുന്ന സമയത്ത്.
    ഒരിക്കൽ ഉമ്മയ്ക്ക് രോഗം കൂടിയ അവസ്ഥയില അവളുടെ മുടി കറി കത്തിക്ക് മുറിച്ചു കളഞ്ഞു.ആള്ക്കാരുടെ മുന്നിലോ സ്കൂളിലോ വരാൻ കഴിയാത്ത അവസ്ഥ.ഒടുവില തല മൊട്ട ആക്കേണ്ട അവസ്ഥയായി.പക്ഷെ അതും റാബിയ സ്വതവേയുള്ള തമാശ പോലെ മറ്റുള്ളവർക്ക് മുന്നില് അവതരിപ്പിച്ചു.


    മറ്റുള്ളവരെ തമാശ പറഞ്ഞു ചിരിപ്പിക്കുമ്പോഴും റാബിയ ഉള്ളാലെ പൊട്ടിക്കരഞ്ഞിരിക്കാം.

    ഇതിനിടയിൽ ഞങ്ങളും റാബിയയുടെ അതെ ബ്ലോക്കിലെയ്ക്ക് താമസം മാറിയിരുന്നു.ഞങ്ങളുടെ കൂട്ട്കെട്ട് കൂടുതൽ ദൃഡമായി.അവള്ടെ ഉമ്മ അസുഖമില്ലതിരിക്കുമ്പോൾ രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ ഒരു പങ്കു എനിക്കായിരുന്നു.ആ രുചി ഇന്നും നാവിലുണ്ട്.

    ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ റാബിയയുടെ വിവാഹം തീരുമാനിച്ചു.അത്ര ചെറുപ്പത്തിൽ എന്തിനു എന്നൊന്നും എനിക്കറിയില്ല അവര്ക്ക് അവരുടെതായ കാരണങ്ങൾ കാണുമായിരിക്കും .

    ദുബായ് ഷെരട്ടനിൽ വെച്ചായിരുന്നു റിസപ്ഷൻ .ഞങ്ങളും പങ്കെടുത്തു.കുട്ടികാലത്തെ ഒരു കൌതുകം ആയെ അന്ന് ഞങ്ങള്ക്ക് അത് തോന്നിയുള്ളൂ കാരണം ദുബായിൽ ആയിരുന്നത് കൊണ്ട് നാട്ടിലെ വിവാഹ ചടങ്ങുകളിൽ ഒരിക്കലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.അത് കൊണ്ട് അതൊരു അപൂർവ ചടങ്ങായിരുന്നു എനിക്ക്.അവളുടെ മുറചെറുക്കൻ തന്നെ ആയിരുന്നു അവളുടെ വരൻ.വിവാഹ ശേഷവും റാബിയ പഠനം തുടർന്നു.പക്ഷെ ബാക്കിയുള്ള കുട്ടികളുമായി അധികം സംസാരിക്കരുതെന്ന് റാബിയയെ ടീച്ചർമാർ വിലക്കി .അത് എന്ത് കൊണ്ട് എന്ന് അന്നത്തെ പ്രായത്തിൽ നമുക്ക് മനസില്ലാക്കാൻ കഴിയുമായിരുന്നില്ല.

    അധികം വൈകാതെ റാബിയ ഗർഭിണിയായി അതോടൊപ്പം പഠിത്തവും മതിയാക്കി .അൽ ഷാബിലെയ്ക്കു ഭർത്താവിനൊപ്പം അവൾ താമസം മാറി.പിന്നെ ഇടയ്ക്കിടയ്ക്ക് അവൾ; വീട്ടില് വരുമ്പോൾ ഞങ്ങൾ തമ്മിൽ കാണാറുണ്ടായിരുന്നു.
    ഇതിനിടയിൽ എനിക്ക് രണ്ടനുജന്മാർ ജനിച്ചിരുന്നു.കൂടുതല്‍ റൂം സൗകര്യം നോക്കി ഞങ്ങള്‍ മറ്റൊരു ബ്ലോക്കിലെയ്ക്ക് താമസം മാറി .അതോടെ റാബിയയുമായുള്ള കോണ്ടാക്റ്റ് ഏതാണ്ട് മുറിഞ്ഞത് പോലെയായി.അന്നൊന്നും മൊബൈൽ ഫോണ്‍ സൗകര്യം ഒന്നും നിലവില്‍ വന്നിരുന്നില്ല അവൾക്കാകട്ടെ ലാൻഡ്‌ ഫോണും ഉണ്ടായിരുന്നില്ല .

    അവൾക്കു കുഞ്ഞുണ്ടായപ്പോൾ ഞാൻ പോയി കണ്ടിരുന്നു.പിന്നെ അവളുടെ ഉപ്പാടെ റൂമിനടുത്ത് താമസിക്കുന്ന എന്റെ ആന്റി പറഞ്ഞറിയുന്ന അവളുടെ വിശേഷങ്ങളിൽ ഒതുങ്ങി.ആന്റിയും മറ്റൊരിടതെയ്ക്ക് താമസം മാറിയതോടെ അതും ഇല്ലാതായി .........

    എന്റെറാബിയാ ....നീ ഇന്നെവിടെ 

    Tuesday, May 13, 2014

    കള്ളിച്ചെടികള്‍ പൂവിടുമ്പോള്‍

    By: mind waverings On: 10:45 PM
  • Share Post
  • വെളുപ്പാൻകാലത്തെ തണുത്തുറയുന്ന തണുപ്പില്‍, തന്റെ കവിളിൽ ഒരു കൈപ്പത്തി വാത്സല്യപൂർവം തടവുന്നതാസ്വദിച്ച് അസ്ലം ഉറക്കം നടിച്ചു കിടന്നു.അബ്ബാജാൻ തന്നെയാവുമെന്നു അവന് ഉറപ്പുണ്ട്., കണ്ണ് തുറന്നാൽ ആ സുഖം നഷ്ടമാകുമെന്നും.

    അബ്ബാജാൻ പണ്ടും ഇങ്ങനെ തന്നെയായിരുന്നു.രാവിലത്തെ നമാസും പതിവ് ഖുർആൻ പാരായണവും കഴിഞ്ഞാൽ പിന്നെ ഞങ്ങൾ കുട്ടികളുടെ മുറിയില്‍ വന്നു ഓരോരുത്തരെയായി തഴുകി തലോടി ഉണർത്തി പ്രഭാതചര്യകളിലെയ്ക്ക് പറഞ്ഞു വിടും .

    എത്ര തണുപ്പെങ്കിലും നമാസ് മുടക്കുന്നത് അബ്ബാജാൻ സഹിക്കുകയേ ഇല്ല.കാശ്മീർ താഴ്‌വരയിലെ തണുപ്പ് ജനിച്ച നാൾ മുതൽ അനുഭവിക്കുന്നതാണെങ്കിലും അതിരാവിലത്തെ കൊടും തണുപ്പിൽ പുതപ്പിന്റെ ചൂടില്‍ ചുരുണ്ട് കൂടി ഉറങ്ങുന്ന സുഖത്തെ, ഹനിക്കുന്ന അബ്ബയോടു ചിലപ്പോഴൊക്കെ ദേഷ്യം തോന്നാറുണ്ടായിരുന്നു.

    നമാസ് കഴിഞ്ഞാൽ പിന്നെ തലേദിവസത്തെ പാഠഭാഗങ്ങൾ വായിക്കുക ,അത് അബ്ബായെ ബോദ്ധ്യപ്പെടുത്തുക എന്നതായിരുന്നു അടുത്ത കടമ്പ.എല്ലാം പഠിച്ചു എന്നറിയുമ്പോൾ സ്വയമേ ചുവന്നു തുടുത്ത അബ്ബയുടെ കവിളുകൾ സന്തോഷം കൊണ്ട് പതിന്മടങ്ങ്‌ തുടുക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു .അത് കാണാൻ വേണ്ടി തന്നെ അസ്ലം നന്നായി പഠിക്കുമായിരുന്നു .

    അബ്ബയും അമ്മീജാനും സ്കൂൾ അധ്യാപകരായിരുന്നു.കാശ്മീരിലെ പ്രശ്ന ബാധിത താഴ്‌വരകളിലോന്നിൽ ജനിച്ചു വളർന്ന അസ്ലമിനു വെടിയൊച്ച അത്ര പുതുമയുള്ളതായിരുന്നില്ല.ആപ്പിളുകളും മനോഹരമായ പുഷ്പങ്ങളും നിറച്ചാർത്ത് ആവശ്യത്തിലേറെയേകി അനുഗ്രഹിച്ച അള്ളാഹുവിന്റെ ക്രൂരമായ ഒരു തമാശ അല്ലാതെന്തു?

    ഓരോ വീടുകളിലും ഉള്ളവർ തങ്ങളുടെ ഊഴം കാത്ത് എന്ന പോലെയാണ് ഓരോ പ്രഭാതപ്പിറവിയെയും വരവേൽക്കുക.കൂട്ടക്കരച്ചിൽ കേട്ട് ഉണരാത്ത പ്രഭാതങ്ങൾ വിരളം.ശൈത്യത്തിന്റെ മരവിപ്പ് മനസ്സുകളിലേയ്ക്ക്‌ പടർന്ന ജീവിതങ്ങൾ.ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ തീവ്രവാദത്തിലെയ്ക്കു പിച്ചവെയ്ക്കുന്ന രക്തപങ്കിലമായ ദിനരാത്രങ്ങൾ !!


    ഞങ്ങളുടെ അയല്ക്കാരായിരുന്നു മുക്ത്താർ ചാച്ചയും കുടുംബവും .അദ്ദേഹത്തിന്റെ മക്കൾ ആയ സലാഹും സാലിഹയുമായിരുന്നു എന്റെയും സല്മയുടെയും കളിക്കൂട്ടുകാർ.ഞങ്ങള്‍ ഒന്നിച്ചായിരുന്നു സ്കൂളിൽ പോകുന്നതും കളിക്കുന്നതും ഒക്കെ .അബ്ബയും മുക്താർ ചാച്ചയും ഞങ്ങളുടെ കളികൾ ആസ്വദിച്ചിരിക്കുമ്പോൾ അമ്മീജാനും സോഹ്രാ ചാച്ചിയും രുചിയേറിയ പക്വാൻ ഉണ്ടാക്കുന്ന തിരക്കിലാവും എന്ത് രസമുള്ള കാലഘട്ടം ആയിരുന്നു അന്നൊക്കെ.

    ഭയഭീതികൾക്കിടയിലും ബാല്യത്തിന്റെ നിഷ്കളങ്കത കൈവിടാതിരുന്ന ആ നല്ല നാളുകൾ.

    എത്ര പെട്ടെന്നാണ് എല്ലാം തലകീഴായി മറിഞ്ഞത്.ഒരു ദിനം പുലര്ന്നത് സലാഹിന്റെ കുടുംബത്തിന്റെ ദീനരോദനം ശ്രവിച്ചു കൊണ്ടായിരുന്നു.അന്നത്തെ വെടിയുണ്ടയുടെ ഒരിര അവന്റെ അബ്ബയായിരുന്നു.

    ആ ദിനത്തോടെ അവന്റെ നിഷ്കളങ്കതയും ബാല്യവും കൊലചെയ്യപ്പെട്ടു.പിന്നെ അവനെ കാണുന്നത് കൊല്ലപെട്ട തീവ്രവാദികളെ കുറിച്ച് പത്രത്തിൽ വന്ന ഒരു ഫോട്ടോയിൽ കൂടിയായിരുന്നു.

    വെറും പതിനഞ്ച് വയസ്സുള്ള ഒരു തീവ്രവാദി.പിതാവിന്റെ ചോരയ്ക്ക് പകരം വീട്ടാൻ സ്വന്തം ചോര കൊടുത്തൊരു തുലാഭാരം.

    നഷ്ടങ്ങള്‍ അവന്റെ അമ്മിക്കും സാലിഹയ്ക്കും മാത്രം പിന്നെ എനിക്കും നല്ലൊരു സുഹൃത്തിന്റെ.

    സലാഹിന്റെ അമ്മിയെയും പെങ്ങളെയും ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ ആയി കൂട്ടണം എന്നായിരുന്നു അബ്ബയുടെ ആഗ്രഹം പക്ഷെ സമൂഹത്തെ ഭയക്കേണ്ടിയിരുന്നു.ഒരു തീവ്രവാദിയുടെ കുടുംബത്തിനു അഭയം കൊടുക്കുന്നവർ പോലും തീവ്രവാദിയായി മുദ്രകുത്തപ്പെടുക പതിവാണല്ലോ.

    ഒളിച്ചും പാത്തും ഞാനും സല്മയും അവർക്കാവശ്യമുള്ള ഭക്ഷണവും വസ്ത്രവും പണം ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളും അബ്ബയും അമ്മിയും തന്നയച്ചിരുന്നതു അവർക്കെത്തിക്കുക പതിവായിരുന്നു.കുട്ടികൾ എന്ന പരിഗണനയിൽ ഞങ്ങളുടെ മേൽക്ക് സംശയം നിവർന്നില്ല.

    കാലം മഞ്ഞുമൂടിയും ചോരയാൽ ചുവപ്പിച്ചും കടന്നു പോയി.പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉന്നത വിജയം അറിഞ്ഞ ആ ദിവസം .എന്റെ ജീവിതത്തിലെ വഴിത്തിരിവായ ആ ദിനം ..!

    തീവ്രവാദികളിൽ ഒരാൾ പട്ടാളക്കാരുടെ കണ്ണ് വെട്ടിച്ചു എവിടെയോ ഒളിച്ചിരിക്കുന്നു എന്നൊരു അഭ്യൂഹം പടർന്നത് അന്നായിരുന്നു.ഓരോ വീടും അരിച്ചു പെറുക്കി പട്ടാളക്കാർ.അബ്ബ ആ സമയമാണ് നമ്മുടെ ചായ്പ്പിൽ ഒരസാധാരണ അനക്കം ശ്രദ്ധിച്ചത്.പട്ടാളക്കാരെ അബ്ബ രഹസ്യമായി അവിടെയ്ക്ക് നയിച്ചു കാരണം ഒരു തീവ്രവാദിയെ പിടിക്കാൻ വേണ്ടി അനേകായിരം നിരപരാധികളുടെ ജീവിതം ദുസ്സഹമാക്കപ്പെടുന്നത് പതിവായിരുന്നു അതൊഴിവാക്കാൻ വേണ്ടി മാത്രം .

    തീവ്രവാദികളുടെ നേതാവായ അയാളെ പട്ടാളക്കാർക്ക് ഏല്പ്പിച്ച് കൊടുത്ത അബ്ബയെ പക്ഷെ പട്ടാളക്കാർ സംശയത്തോട്‌ കൂടിയാണ് നോക്കിയത് .
    ആ രാത്രി, ഒരിക്കലും ഓർമ്മയിൽ നിന്ന് തുടച്ചു നീക്കാൻ കഴിയാത്ത ആ രാത്രിയിൽ എന്റെ അബ്ബ അവരുടെ വെടിയുണ്ടയ്ക്കിരയായി.എല്ലാമെല്ലാമായ എന്റെ സ്നേഹനിധിയായ എന്റെ പിതാവ് അതോടെ എന്നെന്നേയ്ക്കുമായി എന്നെ പിരിഞ്ഞു പോയി.

    അബ്ബയെ കൊന്ന പട്ടാളക്കാർക്ക് നേരെ ഉയർന്ന എന്റെ പക ,ഒരു വേള തീവ്രവാദത്തിലെയ്ക്കെന്നെ വഴി നടത്താൻ തുനിഞ്ഞു പക്ഷെ ആ ദിനങ്ങളിലോരുനാൾ എന്റെ മയക്കത്തിൽ വന്നബ്ബ ചെവിയിലോതിയ വാക്കുകളാണ് ഇന്നെന്നെ വാർത്തതു.

    "ഒരു തീവ്രവാദി എന്ത് നേടുന്നു ?സ്വന്തം ചോരയ്ക്ക് പകരം ചോദിക്കാൻ അനേകരുടെ ചോരചിന്തുകയും ഒടുവിൽ സ്വന്തം ചോര തന്നെ ചിന്തി മരിക്കുമ്പോൾ അതിലെന്താണ് നേട്ടം?പകരം ഒരു പ്രാണനെയെങ്കിലും രക്ഷിയ്ക്കാൻ ശ്രമിച്ച് ,തീവ്രവാദത്തെത്തന്നെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയല്ലേ വേണ്ടത്?നിനക്ക് കഴിവുണ്ട്,വിദ്യാഭ്യാസമാണ് നിന്റെ വഴി.നീ അതിലൂടെ വേണം സഞ്ചരിക്കാൻ ."ഈ വാക്കുകളായിരുന്നു ഉണർന്നപ്പോൾ എന്റെ ചെവിപുടങ്ങളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നത്.

    ഒരിക്കലും അബ്ബയെ ധിക്കരിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ ഈ മകൻ അദ്ദേഹം നിർദ്ദേശിച്ച പാത തന്നെ പിന്തുടർന്നു.ഇതാ ഇന്ത്യൻ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായി .ട്രെയിനിംഗ് കഴിയുമ്പോള്‍ ഇവിടെ തന്നെ പോസ്റ്റിങ്ങ്‌ ശരിയാകുവാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുകയാണ്.എന്റെ നാടിന്റെ അവസ്ഥയെ എന്നാൽ കഴിയും വിധം തിരുത്തിക്കുറിക്കണം എനിക്ക്.
    നാളെ എന്റെ നിക്കാഹാണ് .വധു മറ്റാരുമല്ല ,എന്റെ ബാല്യകാല സഖി സാലിഹ തന്നെ.

    അബ്ബിയുടെ തലോടൽ ഒരനുഗ്രഹം പോലെ തലയിൽ അവസാനിച്ചപ്പോൾ പതിയെ കണ്ണ് തുറന്നു .ശൂന്യമായ മുറിയിൽ അബ്ബയുടെ കയ്യുടെ ചൂടും അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന അത്തറിന്റെ സുഗന്ധവും ഞാനും പിന്നെ എല്ലാത്തിനും മേലെ എന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങളും മാത്രം .!!!


    (ശുഭം) 

    Wednesday, May 29, 2013

    ഭാവന

    By: mind waverings On: 10:11 PM
  • Share Post
  • ചെറുപ്പം മുതൽ ഭാവനയുടെ ലോകത്തായിരുന്നു അവള്‍ ..അവളുടെ മനസ്സില്‍ വിടരുന്ന ഓരോ പരിഭവങ്ങള്‍ക്കും സമസ്യകള്‍ക്കും ഭാവനയിലൂടെ ഉത്തരം കണ്ടെത്തുകയായിരുന്നു അവളെന്നും.കുറച്ചു മുതിര്‍ന്നപ്പോള്‍ അവളെ ഒറ്റയ്ക്ക് ഒരു മുറിയിലേയ്ക്ക് അച്ഛനും അമ്മയും മാറ്റിയപ്പോള്‍ ഒറ്റപ്പെടലിന്റെ വേദന മറികടന്നതും ഭാവനയിലൂടെ തന്നെയായിരുന്നു.തനിക്കു ചുറ്റും കൂട്ടി വെച്ച തലയിണകളിൽ വലുതൊന്ന് ഭാവനയിൽ അവളുടെ ഭർത്തായി.താന്‍ കണ്ട സുന്ദര പുരുഷന്മാരിൽ പലരുടെയും മുഖം അവൾ അതിൽ സങ്കല്പ്പിച്ചു,അതിനോട് പിണങ്ങി,ഇണങ്ങി,പരിഭവം പറഞ്ഞു ,അന്നന്നത്തെ വിശേഷങ്ങൾ പങ്കുവെച്ചു.

    അവൾ വളർന്നു,തലയിണയ്ക്ക് , ഉടലും,രൂപവും,വാക്കുകളും ഉണ്ടായി.പക്ഷെ അവളുടെ ഭാവനകള്‍ക്ക് മാത്രം മാറ്റമുണ്ടായില്ല.അടുത്തുകിടന്ന ഭര്‍ത്താവില്‍ അവള്‍ പഴയത് പോലെ പല മുഖങ്ങള്‍ ഭാവനയില്‍ ഏറ്റിയപ്പോൾ,അതിന്റെ പ്രത്യാഘാതം അനുഭവിച്ചപ്പോൾ മാത്രമാണ് ഭാവനയും യാഥാര്‍ത്യവും തമ്മിലുള്ള വേര്‍തിരിവ് അവള്‍ക്കു പൂര്‍ണ്ണമായും മനസ്സിലായത്‌....പക്ഷെ അപ്പോഴേക്ക് അവളുടെ ജീവിതം ഭാവനയില്‍ ലയിച്ചു ചേര്‍ന്നിരുന്നു ....

    Saturday, April 27, 2013

    പരിഭവങ്ങള്‍

    By: mind waverings On: 12:22 PM
  • Share Post
  • "എന്തിനാ നീ ഇന്നലെ ആ സഫീനായോട് മിണ്ടിയത്,വിമലയെ നോക്കി ചിരിച്ചത്" എന്നൊക്കെ ഇനി അവനെ അടുത്ത് കിട്ടുമ്പോള്‍ പരിഭവം പറയണം എന്നവള്‍ മനസ്സില്‍ കുറിച്ചിട്ടിരിക്കുകയായിരുന്നു. പക്ഷെ എന്ത് കൊണ്ടോ അവനെ കണ്ടു കഴിഞ്ഞാല്‍ പിന്നെ പരിഭവങ്ങള്‍ മറക്കുകയാണ് പതിവ്‌...

    എന്നും തങ്ങളില്‍ കാണാവുന്നിടത്തായിരുന്നു അവര്‍ക്ക് രണ്ടാള്‍ക്കും ജോലിയെങ്കിലും ,തങ്ങളുടെ ഇഷ്ടം മറ്റുള്ളവരുടെ മുന്നില്‍ ഒരു പ്രദര്‍ശനവസ്തു ആക്കെണ്ടാതില്ലെന്ന നിര്‍ബന്ധം അവനായിരുന്നു അവളെക്കാള്‍....

    ചിലനേരം അവന്‍റെ പെരുമാറ്റം കാണുമ്പോള്‍ അവന്‍റെ സ്നേഹം യാഥാര്‍ത്യമാണോ എന്ന് പോലും അവള്‍ സംശയിച്ചിട്ടുണ്ട്.

    അവന്‍ വരുന്നത് തന്നെ ഒരു കോട്ട പരിഭവക്കെട്ടുമായായിരിക്കും മിക്കപ്പോഴും. ഊണ് കഴിക്കുമ്പോള്‍ വിനയനുമായി പറഞ്ഞു ചിരിക്കാന്‍ എന്താണിത്ര ഉള്ളത്,കൈകഴുകാന്‍ പോകുമ്പോള്‍ മുരുകനെന്തിനാ അവളുടെ ദേഹത്ത് മുട്ടിയത്‌ എന്ന മട്ടിലാവും അവന്‍റെ പരിഭവങ്ങള്‍

    ഈ പരിഭവങ്ങളെ അവള്‍ ഇഷ്ടപ്പെട്ടിരുന്നു എന്നുള്ളതാണ് സത്യം. പരിഭവങ്ങളില്‍ കൂടി അവന്‍ അവളോടുള്ള നിസ്വാര്‍ത്ഥ സ്നേഹമല്ലേ പറയാതെ പറയുന്നത്....!!!!
     —

    Wednesday, January 30, 2013

    മയില്‍‌പീലി

    By: mind waverings On: 10:29 AM
  • Share Post

  • അലമാരയിലിരിക്കുന്ന പഴയ പുസ്തകങ്ങള്‍ പൊടി തട്ടി വെയ്ക്കണമെന്ന് തലേ ദിവസം ഉറങ്ങാന്‍ കിടന്നപ്പോഴേ രശ്മി മനസ്സില്‍ കുറിച്ചിട്ടതായിരുന്നു.എത്രനാളായി വീടൊക്കെ ഒന്ന് നല്ല രീതിയില്‍ വൃത്തിയാക്കിയിട്ട്‌.രാവിലെ മോഹനെയും കുട്ടികളെയും യാത്രയാക്കിയാലുള്ള ശൂന്യത,ഉറങ്ങി തീര്‍ക്കുന്നത് കാരണം ജോലികള്‍ പലതും പെന്റിംഗ് ആയിരിക്കുന്നു.മോഹന്റെ കറുത്ത മുഖം കണ്ടില്ലെന്ന് വെയ്ക്കുകയാണ് പതിവ് .

    രണ്ടും കല്‍പ്പിച്ച് പുസ്തകങ്ങള്‍ ഒന്നൊന്നായി പെറുക്കി മേശമേല്‍ വെച്ചു .വായന അത്ര ഇഷ്ടമുള്ള ശീലങ്ങളില്‍ ഒന്നല്ലാത്തത് കൊണ്ട് പുസ്തകങ്ങളുടെ പേരുകള്‍ ശ്രദ്ധിച്ചു നേരം കളയേണ്ടി വന്നില്ല.

    മോഹന്റെ അമ്മയുടേതായിരുന്നു ആ പുസ്തകശേഖരം.അദ്ദേഹത്തിന്റെ വിലപ്പെട്ട നിധി എന്ന് തന്നെ വേണമെങ്കില്‍ പറയാം.വായനയുടെ കാര്യത്തില്‍ മോഹനും തനിയ്ക്കൊപ്പം തന്നെയെങ്കിലും,അകാലത്തില്‍ വിട്ടകന്ന അമ്മയുടെ സ്നേഹം ആവോളം നുകരുന്നത് ആ പുസ്തകശേഖരത്തിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.മനസ് സംഘര്‍ഷഭരിതമാകുമ്പോള്‍ ഏറെ നേരം അതിന്റെ മുന്നില്‍ ചിലവഴിക്കുന്നത് പതിവായിരുന്നു.

    അറിയപ്പെടുന്ന ഒരെഴുത്തുകാരിയായിരുന്നു മോഹന്റെ അമ്മ.സാധ്വിയായ ഒരു സ്ത്രീ.താന്‍ കണ്ടിട്ടില്ലെങ്കിലും ചുറ്റുപാടുമുള്ളവര്‍ വരച്ചിട്ടൊരു ചിത്രം അവളുടെ മനസ്സില്‍ വേരോടിയിരുന്നു.

    മോഹന്റെ ചെറുപ്രായത്തിലേ അച്ഛന്‍ മരിച്ചു പോയിരുന്നു.വീണ്ടുമൊരു വിവാഹത്തിന് മുതിരാതെ മകന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു അവരുടേത് .

    പുസ്തകകൂനയില്‍ നിന്ന് പെട്ടെന്നാണ് കൈ തട്ടി ഒരു ചുവന്ന ഡയറി തറയിലേയ്ക്ക് തെറിച്ചു വീണത്‌.കയറി നിന്നിരുന്ന കസേരയില്‍ നിന്ന് താഴെ ഇറങ്ങി പുസ്തകം എടുക്കുമ്പോള്‍ കണ്ടു അതില്‍ നിന്ന് തെറിച്ചു വീണ രണ്ടു മയില്‍ പീലികള്‍ !!!

    ആകാംക്ഷയോടെ അവളാ മയില്‍പീലിയും ഡയറിയും കയ്യിലെടുത്തു.കയ്യിലിരുന്ന തുണി കൊണ്ട് പൊടി തുടച്ചു പുസ്തകം നിവര്‍ത്തി.വൃത്തിയുള്ള വടിവൊത്ത അക്ഷരങ്ങളില്‍ ആദ്യ താളില്‍ തന്നെ കോറി ഇട്ടിരിക്കുന്നത് കണ്ടു "എന്റെ കണ്ണന് ".

    രശ്മിയുടെ മനസ്സിലെ അമ്മയുടെ ചിത്രത്തിന് മങ്ങലേല്‍ക്കുന്നതായി തോന്നാതിരുന്നില്ല.താളുകള്‍ ഒന്നൊന്നായി മറിക്കവേ,തന്റെ കാമുകനായ അജ്ഞാതനെ കണ്ണനെന്ന സംബോധനയിലുള്ള സംഭാഷണങ്ങളും കവിതകളും കൊണ്ട് നിറഞ്ഞിരിക്കുന്നതവള്‍ക്ക് കാണാന്‍ കഴിഞ്ഞു.

    ഒരു സ്ത്രീക്ക് ഒരു പുരുഷനെ ഇത്രമേല്‍ സ്നേഹിക്കാനാകുമോ ?ഓരോ താളുകള്‍ മറിയുന്നതിനൊപ്പം ഒരു പ്രണയ വസന്തം തന്റെ മുന്നില്‍ വിടരുന്നത് രശ്മി അറിയുന്നുണ്ടായിരുന്നു.

    അഞ്ച് വര്‍ഷം പ്രണയിച്ചു വിവാഹിതരായവരായിരുന്നു അവളും മോഹനും.അനാഥനായ മോഹനെ മരുമകന്‍ ആക്കാനുള്ള അച്ഛന്റെ ദുരഭിമാനത്തെയും അമ്മയുടെ കണ്ണുനീരിനെയും പിന്തള്ളി അവനൊപ്പം പുറപ്പെട്ടത്തില്‍ ഒരിക്കലും അവള്‍ക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല.പക്ഷെ തങ്ങളുടെ പ്രണയത്തേക്കാള്‍ നൂറു മടങ്ങ്‌ ശക്തി അവള്‍ക്ക് ആ പുസ്തക താളുകളില്‍ കാണാനായി.

    ആരാകും അമ്മയുടെ കണ്ണന്‍ ?ഭര്‍ത്താവ് മരിച്ച ശേഷം ആരോരുമറിയാതെയുള്ള ബന്ധമാകുമോ?മോഹന്‍ ഇതറിയുമ്പോള്‍ അമ്മയോടുള്ള മനോഭാവം എന്താകുമോ ..പല പല സംശയങ്ങളില്‍ അവള്‍ കുഴങ്ങി .ഏതായാലും ആ പുസ്തകം തീര്‍ത്തു വായിക്കാന്‍ തന്നെ അവള്‍ നിശ്ചയിച്ചു.

    ഓരോ താളുകളിലും ഒരാത്മാര്‍ത്ഥ പ്രണയിനിയെ കാണാന്‍ കഴിഞ്ഞു അവള്‍ക്കു.കണ്ണനോടുള്ള പ്രണയ സല്ലാപങ്ങളും പരിഭവങ്ങളും ഒക്കെ ചേര്‍ന്ന് മനസ്സിനെ ഏതോ അജ്ഞാതമായ താഴ്വരകളിലെയ്ക്ക് ആനയിക്കുന്ന തരത്തില്‍ ആയിരുന്നു അതിലെ ഓരോ വാചകങ്ങളും.

    ഒടുവിലത്തെ താള്‍ എത്തിയത് അവള്‍ അറിഞ്ഞില്ല .അതിലെ അവസാന വരികള്‍ അവളെ തീര്‍ത്തും ഞെട്ടിച്ചു "ഇതെന്റെ മനസ്സിലെ അരൂപിയായ കണ്ണന് വേണ്ടി എന്നെന്നും നിന്റെ മീരയായ ഞാന്‍ സമര്‍പ്പിക്കുന്നു".

    രശ്മിയുടെ മനസ്സിലെ വിഗ്രഹത്തിന് തെളിച്ചമേറിയത് പോലെ !!!!!!

    (ശുഭം)

    Saturday, March 10, 2012

    ഈശ്വരന്മാര്‍

    By: mind waverings On: 12:40 AM
  • Share Post

  • മീനൂട്ട്യെ...അച്ഛമ്മയുടെ വിളി കേട്ടെങ്കിലും കമ്പ്യൂട്ടര്‍ ഗയിമിന് മുന്നിലിരുന്ന മീനാക്ഷി പ്രതികരിച്ചില്ല.ഈ സമയത്ത് എന്നും ഉള്ളതാണല്ലോ ഈ വിളി.കളി ആസ്വദിച്ചു തന്റെ രണ്ടു വശത്തുമായി ഇരിക്കുകയാണ് കുട്ടുവും ചിന്നുവും.താന്‍ നിയന്ത്രിക്കുന്ന കാര്‍ ഓരോ കടമ്പകള്‍ കടന്നു മുന്നോട്ടു നീങ്ങുമ്പോഴും തന്നെ പ്രോത്സാഹിപ്പിക്കാന്‍ ഇരിക്കുകയാണവര്‍.ജീവിത കടമ്പകള്‍ കടക്കാനും ഇത് പോലെ കുറെ ബട്ടന്‍സ് ഉണ്ടായിരുന്നെങ്കില്‍..

    അച്ഛമ്മയുടെ കാല്‍പെരുമാറ്റം അടുത്ത് വന്നു ഒപ്പം സ്ഥിരം പരിദേവനങ്ങളും .മീനൂട്ട്യെ ഈ വിളക്ക് വെക്കണ നേരത്തെങ്കിലും നിനക്കാ പെട്ടി ഒന്ന് നിര്‍ത്തി വന്നിരുന്നു ഈശ്വരനാമം ജപിച്ചൂടെ കുട്ട്യേ..ഇപ്പളും ചെറിയ കുട്ടിയാന്നാ ഇതിന്റെ ഭാവം.രണ്ടു കുട്ട്യോള്‍ടെ തള്ള ആണെന്ന വിചാരം പോലും ഇല്ലാണ്ടായല്ലോ ഈശ്വരന്മാരെ ഈ കുട്ടിക്ക്.

    മീനാക്ഷിക്ക് ചിരി പൊട്ടി.ഈശ്വരന്മാര് ..അങ്ങനെ ഒരു ശക്തിയുണ്ടോ?ഉണ്ടായിരുന്നെങ്കില്‍ തനിക്കീ ഗതി വരുത്തുമായിരുന്നോ.അച്ഛമ്മയുടെ ശകാരം ഇത്രയേ ഉള്ളൂ.പക്ഷെ അച്ഛന്റെയും അമ്മയുടെയും നാവില്‍ നിന്ന് വീഴുന്നത് അശ്രീകരം,ഭാഗ്യംകെട്ടവള്‍,നിഷേധി എന്നീ വാക്കുകളാണ് മിക്കപ്പോഴും.അതൊക്കെ കേള്‍ക്കുമ്പോ പൊട്ടിച്ചിരിക്കാനാ തോന്നാറ്.

    എന്ത് കൊതിയായിരുന്നു തനിയ്ക്ക്,ഡോക്ടര്‍ ആന്റിയെ പോലെ കുഴലോക്കെ തൂക്കി ഗമയില്‍ നടക്കാന്‍.പത്താം ക്ലാസ്സില്‍ സ്കൂള്‍ ഫസ്റ്റ് ആയിരുന്നൂ.പ്ലസ്‌ ടു പരീക്ഷയിലും സയന്‍സ് വിഷയങ്ങള്‍ പഠിച്ചു ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങുമ്പോഴും ഡോക്ടര്‍ എന്നാ സ്വപ്നം തന്നെ ആയിരുന്നു മനസ്സില്‍.

    ഏത് ഈശ്വരന്മാരാണ് അതിന് ഇടങ്കോലിട്ടത് ?പതിനെട്ടാമത്തെ വയസ്സില്‍ വിവാഹിതയായില്ലെങ്കില്‍ പിന്നെ മംഗല്യഭാഗ്യം മുപ്പത്തഞ്ചു കഴിഞ്ഞയൂള്ളൂ എന്ന് ജ്യോത്സ്യ പ്രവചനം.ഈശ്വരന്മാര്‍ എന്തെ ജ്യോറ്സ്യന്മാര്‍ക്ക് കാണിച്ചു കൊടുത്തില്ല തന്റെ അകാല വൈധവ്യയോഗം.

    തന്നെക്കാള്‍ പത്തു വയസ്സിന്മൂത്ത നകുലേട്ടന്‍ ,തന്റെ ഭര്‍ത്താവ്.ബറോഡയിലായിരുന്നു അദ്ദേഹത്തിന് ജോലി.തന്നെയും വിവാഹം കഴിഞ്ഞ ഉടനെ തന്നെയും ഒപ്പം കൂട്ടി.എന്നെ ക്വാര്‍ട്ടെഴ്സില്‍ പൂട്ടിയിട്ടു രാവെറെയാകും വരെ കൂട്ടുകാര്‍ക്കൊപ്പം ചിലവഴിച്ച് ഏതെങ്കിലും നേരത്ത് കുടിച്ചുന്മത്തനായി വന്നു കയറും.നേരം വെളുക്കുമ്പോ പിന്നെയും യാത്ര.

    ഇതിനിടെ അപ്പുവിന്റെ ജനനം.പ്രസവത്തിനു പോലും നാട്ടില്‍ വിട്ടില്ല.അപ്പു വന്നതില്‍ പിന്നെ നകുലേട്ടന്‍ ആള്‍ ആകെ മാറി ജോലി സമയം കഴിഞ്ഞാല്‍ പിന്നെ എന്നെയും കുഞ്ഞിനേയും ഒറ്റയ്ക്കാക്കി എങ്ങും പോകാതെയായി ജീവിതത്തിന്റെ അര്‍ത്ഥതലങ്ങള്‍ മാറ്റി എഴുതപ്പെടുന്നതില്‍ അതിയായി ആഹ്ലാദിച്ചു.ഈശ്വരന്മാര്‍ക്ക് അത് സഹിച്ചു കാണില്ലായിരിക്കാം.

    ചിന്നൂനെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ജോലിക്ക് യാത്രയായതാണൊരു ദിവസം.തിരികെ എത്തിയത് ചേതനയറ്റ ആ ശരീരം.ഒന്നേ നോക്കിയുള്ളൂ,ആകെ ഒരു മരവിപ്പായിരുന്നു പിന്നെ.വിധവാ വേഷം ഇരുപത്തി രണ്ടാം വയസ്സില്‍.എന്നെ തുണക്കാത്ത ഈശ്വരന്മാരെ എനിക്കെന്തിനാ?

    ചെറുപ്പത്തില്‍ അമ്മക്കൊപ്പം മിക്ക ദിവസവും രാവിലെ അമ്പലത്തില്‍ പോകാറുണ്ടായിരുന്നു.എല്ലാ പരീക്ഷ ദിവസവും ആ നടയില്‍ ചെന്ന് പ്രാര്‍ഥിച്ചിട്ടെ പോകാറുണ്ടായിരുന്നുള്ളൂ.എന്നിട്ടും ജീവിതമാകുന്ന പരീക്ഷയില്‍ എന്നെ തുണച്ചില്ലല്ലോ  ഈശ്വരന്മാര്.വെറും ജീവനില്ലാത്ത ശില്പങ്ങള്‍...എനിക്കും വേണ്ട ഇനി അവരെ...